ഓഹരി വിപണിയിൽ (Stock Market) നിക്ഷേപിച്ച് വൻ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ മൂവാറ്റുപുഴ സ്വദേശിയെ വലയിലാക്കിയത്. പ്രധാനമായും നടന്നത് ഇപ്രകാരമാണ് ഒരു പ്രത്യേക വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഇദ്ദേഹത്തെ ചേർക്കുകയും പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് കമ്പനികളുടെ പേരിൽ വ്യാജ ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും ചെയ്തു.
പണം നിക്ഷേപിക്കാനായി തട്ടിപ്പുകാർ ഒരു ലിങ്ക് നൽകി. ഇതിലൂടെ ഡൗൺലോഡ് ചെയ്ത ആപ്പിൽ, ഇദ്ദേഹം നിക്ഷേപിക്കുന്ന പണം വലിയ രീതിയിൽ വർദ്ധിക്കുന്നതായി കാണിച്ചു. ഇത് വിശ്വസിച്ചാണ് പലപ്പോഴായി 50 ലക്ഷത്തോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയത്.
ലാഭമെന്ന് കരുതിയ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ, സർവീസ് ചാർജ് ഇനത്തിലും നികുതിയായും കൂടുതൽ പണം വേണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയതോടെയാണ് താൻ ചതിക്കപ്പെട്ട കാര്യം ഇദ്ദേഹം തിരിച്ചറിയുന്നത്.
ഇത്തരത്തിലുള്ള തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഓഹരി വ്യാപാരത്തിന്റെ പേരിൽ നിങ്ങളെ ആരെങ്കിലും അപരിചിതമായ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചേർത്താൽ ഉടൻ തന്നെ ആ ഗ്രൂപ്പിൽ നിന്നും പുറത്ത് കടക്കുക. ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ കാണുന്ന “Tips” നൽകുന്ന പരസ്യങ്ങൾ വിശ്വസിച്ച് പണം നിക്ഷേപിക്കരുത്.
സെബി (SEBI) അംഗീകരിച്ച പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം ഓഹരി നിക്ഷേപം നടത്തുക. പ്ലേസ്റ്റോറിന് പുറത്തുള്ള ലിങ്കുകൾ വഴി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക വളരെ ചുരുങ്ങിയ കാലയളവിൽ പണം ഇരട്ടിയാക്കാം എന്ന വാഗ്ദാനം എപ്പോഴും തട്ടിപ്പായിരിക്കും.
നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ ഇത്തരമൊരു സാമ്പത്തിക തട്ടിപ്പ് നേരിട്ടാൽ ഒട്ടും വൈകാതെ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ: 1930 എന്ന നമ്പറിൽ ഉടൻ വിളിക്കുക.www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുക.തുക കൈമാറിയ ഉടൻ പരാതിപ്പെട്ടാൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും പണം തിരികെ ലഭിക്കാനുമുള്ള സാധ്യത കൂടുതലാണ്.
