വയനാട് : താമരശേരി ചുരത്തിൽ വിനോദസഞ്ചാരികൾക്ക് മർദനമേറ്റതായി പരാതി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വാഹനം തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിന് കാരണം. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു.
ടൂറിസ്‌റ്റ് ബസ് ഗുഡ്‌സ് ഓട്ടോയിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കോഴിക്കോട് ചേളന്നൂരിൽ നിന്നുള്ള 45 അംഗ സംഘമാണ് ബസിലുണ്ടായിരുന്നത്. ഗുഡ്‌സ് ഓട്ടോയിൽ ഇടിച്ചതിനെ തുടർന്നുണ്ടായ പ്രശ്‌നം പറഞ്ഞ് പരിഹരിച്ചിരുന്നു. എന്നാൽ, അതുവഴി കാറിൽ സഞ്ചരിച്ച ഒരു സംഘം യുവാക്കൾ പ്രശ്‌നത്തിൽ ഇടപെട്ട് രംഗം വഷളാക്കുകയായിരുന്നു. യുവാക്കൾ ബസ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ബസിനെ പിന്തുടരുകയും ചെയ്‌തു. കൂടുതൽ പേരെ വഴിയിൽ സംഘടിപ്പിച്ച് ബസ് തടഞ്ഞുനിർത്തിയാണ് ആക്രമണം നടത്തിയത്.
ഇവർ ബസിനുള്ളിലുണ്ടായിരുന്നവരെ അസഭ്യം പറഞ്ഞെന്നും ദേഹോപദ്രവം നടത്തിയെന്നുമാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമി സംഘത്തിലുള്ളവർ ബസിലുള്ളയാളുടെ മുണ്ടുരിഞ്ഞെടുക്കുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തർക്കത്തിനിടെ തന്റെ ഫോൺ അക്രമി സംഘത്തിലൊരാൾ തട്ടിയെടുത്തെന്നും പരാതിക്കാരിൽ ഒരാളായ അശ്വിനി ആരോപിക്കുന്നു.
The post വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; അസഭ്യം വിളിച്ചു appeared first on Village News TV.
