പെരുമ്പിലാവ് : നെല്ല് സംഭരണത്തിലുണ്ടായ ആശയക്കുഴപ്പം മൂലം ചാലിശേരിയിൽ കെട്ടിക്കിടക്കുന്നത് 10 ടണ്ണോളം നെല്ല്. സംഭരണം സഹകരണ സംഘങ്ങളെ ഏൽപിക്കാനുള്ള പദ്ധതി പാളിയതോടെയാണു പാലക്കാട് ജില്ലയിലെ സംഭരണം താളം തെറ്റിയത്. സംഭരണ ചുമതല തിരികെ സപ്ലൈകോയ്ക്കു തന്നെ ലഭിച്ചതോടെ മില്ലുകാർ വീണ്ടും നെല്ല് എടുത്തു തുടങ്ങി. ആഴ്ചകൾക്കു മുൻപു കൊയ്ത്തു പൂർത്തിയാക്കിയ കർഷകരാണു മില്ലുകാരുടെ വരവിനായി കാത്തിരിക്കുന്നത്. മഴ ഭീഷണിയാണ് ഇപ്പോൾ കർഷകരെ വട്ടം കറക്കുന്നത്.
ചാക്കിലാക്കിയ നെല്ല് താൽക്കാലിക ഷെഡ് ഉണ്ടാക്കിയാണു പലരും സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പെയ്ത മഴ പലരുടെയും ചാക്കുകെട്ടുകൾ നനച്ചു. ടൺ കണക്കിനു നെല്ല് പുറത്തെടുത്ത് ഉണക്കി വീണ്ടും ചാക്കിലാക്കി സൂക്ഷിക്കേണ്ടി വന്നു. കൂലിയും അധ്വാനവും ഇരട്ടിയായി. ചാലിശേരി മേഖലയിൽ ഇത്തവണ നെല്ലിനു പതിര് കൂടുതലായിരുന്നു. കതിരിടുമ്പോൾ പെയ്ത മഴയാണു നെല്ലിൽ പതിര് വർധിക്കാൻ കാരണമായത്. ഈ പതിരെല്ലാം കളഞ്ഞു വൃത്തിയാക്കിയ ശേഷമാണു കർഷകർ നെല്ല് സപ്ലൈകോയ്ക്ക് നൽകുന്നത്. എന്നിട്ടും ഒന്നര മുതൽ രണ്ടു ശതമാനം വരെ കിഴിവ് നെല്ലുകാർ ഈടാക്കുന്നുണ്ടെന്നു കർഷകർ പറഞ്ഞു.
